വാഷിംഗ്ടൺ ഡിസി: വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് അമേരിക്ക ഏൽപ്പിച്ചതെന്നും വെടിനിർത്തലിനായി അവർ യാചിക്കുകയായിരുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാന് അപമാനിതമായെന്നും പ്രായോഗികമായ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അതിനാലാണു വെടിനിർത്തലിനു തയാറായി ചർച്ചയ്ക്കു സന്നദ്ധമായതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നേതൃത്വം ദുർബലപ്പെടുകയും സൈനികശേഷി ഇല്ലാതാകുകയും ചെയ്തതിനുശേഷമാണ് ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്. തങ്ങളെ കാത്തിരിക്കുന്ന വിധിയേക്കാൾ വളരെ മികച്ചതാണ് ഒരു കരാറിൽ എത്തിച്ചേരുകയെന്ന് ഭരണകൂടം മനസിലാക്കി. ഇറാന്റെ നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കാനായി.
ഇറാൻ ഒരിക്കലും ഒരു ആണവായുധവും കൈവശം വയ്ക്കില്ലെന്ന് വെടിനിർത്തൽ ഉറപ്പാക്കുന്നു. അവരുടെ വിധി നമ്മൾ നിയന്ത്രിക്കുന്നു, മറിച്ചല്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കു വന്നത്. ഇറാന്റെ സൈനിക ഉത്പാദനശേഷി തകർന്നു. ആ രാജ്യത്തിന് ഇനി മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ നിർമിക്കാൻ കഴിയില്ല.
വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് യുഎസ് ഏൽപ്പിച്ചത്-പീറ്റ് ഹെഗ്സെത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മാത്രം ഇറാനിൽ 800 ആക്രമണങ്ങൾ നടത്തിയെന്നും ഇതുവഴി ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർത്തുവെന്നും ഫാക്ടറികൾ നിലംപരിശാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.